ബിസിനസ്‌ വിജയത്തിന്‌ ഏഴ്‌ മന്ത്രങ്ങളുമായി തോട്ട്‌സ്‌ അക്കാദമി - Emerging Kerala

ഓര്‍ഗനൈസേഷണല്‍ ഡവലപ്പ്‌മെന്റ്‌ ഇന്റെര്‍വെന്‍ഷനില്‍ ചെറിയ കാലയളവിനുള്ളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച തോട്ട്‌സ്‌ അക്കാദമിയുടെ പുത്തന്‍ തന്ത്രമായ 7D മോഡല്‍ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കിടയില്‍ വൈറലാകുകയാണ്‌.

മനുഷ്യവിഭവശേഷിവികസനമെന്നാല്‍ എന്നാല്‍ പൊതുവായ ചട്ടകൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകുന്ന ക്ലീഷെ ക്ലാസുകളുടെ ചിട്ടവട്ടങ്ങളെയാകെ പൊളിച്ചെഴുതുന്ന നൂതന മാര്‍ഗമാണ്‌ തോട്ട്‌സ്‌ അക്കാദമിയുടെ 7D മോഡല്‍. കാലാകാലങ്ങളായി കോര്‍പ്പറേറ്റ്‌ ട്രയിനര്‍മാര്‍ പിന്തുടര്‍ന്നുവരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ ട്രയിനിംഗ്‌ സിലബസ്‌ എന്ന പരമ്പരാഗത ശൈലിയെ തിരുത്തിയെഴുതുന്നു എന്നതാണ്‌ 7D മോഡലിന്റെ വിജയത്തിന്റെ കാതല്‍. ഒരോ സ്ഥാപനത്തിന്റേയും സ്വഭാവം ആഴത്തില്‍ ഗവേഷണം ചെയ്‌ത്‌ അതത്‌ സ്ഥാപനങ്ങള്‍ക്ക്‌ ഉതകുന്ന ഒഡിഐ പ്രോഗ്രാമാണ്‌ തോട്ട്‌സ്‌ അക്കാദമി ആസൂത്രണം ചെയ്യുന്നത്‌. ഓരോ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പരിശീലനം യൂനിക്ക്‌ ആയിരിക്കുമെന്ന്‌ സാരം.

എന്താണ്‌ തോട്ട്‌സ്‌ അക്കാദമി?

വിശ്വവിഖ്യാതമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ നിന്നും കാര്‍ഡിഫ്‌ ബിസിനസ്‌ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പ്രവീണ്‍ പരമേശ്വര്‍ സുഹൃത്തുക്കളായ രാഹുല്‍ ഈശ്വര്‍, രാഹുല്‍ നായര്‍ എന്നിവരുമൊത്ത്‌ സ്റ്റാര്‍ബക്‌സ്‌ കോഫി ഷോപ്പില്‍ വെച്ച്‌ ഒരു മനോഹരസായാഹ്നത്തില്‍ നടത്തിയ ചര്‍ച്ചയാണ്‌ തോട്ട്‌സ്‌ അക്കാദമി എന്ന നൂതനാശയത്തിന്റെ പിറവിയ്‌ക്ക്‌ കാരണമായത്‌. അവര്‍ അന്നവിടെ സംസാരിച്ചത്‌ മനുഷ്യവിഭവശേഷിയുടെ സാധ്യതകളെക്കുറിച്ചായിരുന്നു. ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ലായ ജീവനക്കാരെ മാനേജ്‌ ചെയ്യുന്നതില്‍ പുതിയ തലം കണ്ടെത്തുകയായിരുന്നു അവര്‍. 2010ല്‍ യുകെയിലാണ്‌ തോട്ട്‌സ്‌ അക്കാദമിയ്‌ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌. ലേണിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റില്‍ ഫോക്കസ്‌ ചെയ്‌ത സംരംഭം പ്രശസ്‌തമായ വെഞ്ച്വര്‍ വേല്‍സിലാണ്‌ ഇന്‍ക്യുബേറ്റ്‌ ചെയ്‌തത്‌.

കേരളത്തിലേക്ക്‌….

രണ്ട്‌ വര്‍ഷം യുകെയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം 2012 ല്‍ കേരളത്തിലേക്കെത്തിയ അവര്‍ തിരുവനന്തപുരത്ത്‌ തോട്ട്‌സ്‌ അക്കാഡമിയുടെ ഇന്ത്യന്‍ പതിപ്പിന്‌ തുടക്കമിട്ടു. രണ്ടു ലക്ഷം രൂപയുടെ പ്രാഥമിക നിക്ഷേപത്തില്‍ തുടങ്ങിയ സംരംഭം ഇന്ന്‌ ദശലക്ഷക്കണക്കിന്‌ രൂപയുടെ വിറ്റുവരവുള്ള വമ്പന്‍ സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. മൂന്നു ചെറുപ്പക്കാര്‍ വന്നു മനുഷ്യവിഭവശേഷിയെ ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നത്‌ തുടക്കത്തില്‍ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചരുന്നില്ല. എന്നാല്‍ പയ്യെ പയ്യെ കേരളത്തിലെ ഒഡിഐ മേഖലയാകെ തോട്ട്‌സ്‌ അക്കാദമി കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഐബിഎസ്‌, കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ വികസന പരിപാടിയായ അസാപ്‌ (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം), ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌ത്രീ ശാക്തീകരണ മുന്നേറ്റങ്ങളിലൊന്നായ കുടുംബശ്രീ പദ്ധതി, എച്ച്‌എല്‍എല്‍ ലൈഫ്‌കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തോട്ട്‌സിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു. തോട്ട്‌സ്‌ അക്കാദമിയുടെ പരിശീലനം ഈ സ്ഥാപനങ്ങള്‍ക്ക്‌ ഗുണകരമായി. ഈ സ്ഥാപനങ്ങളും അവരുടെ ഗുണഭോകതാക്കളും സംസാരിച്ചത്‌ അവര്‍ക്ക്‌ ലഭിച്ച നൈപുണ്യ വികസനത്തിനെ കുറിച്ചും ഒഡിഐയെ കുറിച്ചുമായിരുന്നു. ലഭിച്ച അവസരങ്ങള്‍ കൃത്യതയോടെ പ്രയോജനപ്പെടുത്താനും തോട്ട്‌സ്‌ അക്കാദമിയ്‌ക്ക്‌ സാധിച്ചതോടെ കേരളത്തിന്‌ അകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ അവരുടെ സേവനങ്ങള്‍ തേടിവന്നു. തോട്ട്‌സ്‌ അക്കാദമിയുടെ സേവനദാതാക്കള്‍ മറ്റുള്ളവര്‍ക്ക്‌ അവരെ റെഫര്‍ ചെയ്യാന്‍ തുടങ്ങി. ഒരു പരസ്യം പോലും നല്‍കാതെ രാജ്യത്തിനകത്ത്‌ വ്യാപകമായ സ്വീകാര്യത ലഭിക്കാന്‍ ഇത്‌ കാരണമായി. ഇന്ന്‌ കേരളത്തിലും മിഡില്‍ ഈസ്റ്റിലും ഒരുപോലെ വേരുകളുള്ള സംരംഭമാണ്‌ തോട്ട്‌സ്‌ അക്കാദമി.

ഏഴ്‌ സുന്ദര തന്ത്രങ്ങള്‍

എല്ലാവര്‍ക്കും ഒരേ അച്ചില്‍ വാര്‍ത്ത പരിശീലനമെന്ന പരമ്പരാഗത ശൈലിയ്‌ക്ക്‌ വിപരീതമായി ഓരോ കമ്പനിക്കും അവരുടെ ലക്ഷ്യങ്ങളക്കനുസൃതമായി വിജയം നേടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പരിശീലനം നല്‍കുക എന്നതാണ്‌ തോട്ട്‌സ്‌ അക്കാദമി വിഭാവനം ചെയ്യുന്ന ഒഡിഐ പദ്ധതി. ഓരോ ജീവനക്കാരനും സ്ഥാപനത്തിന്‌ പൊതുവേയുമുള്ള കാര്യക്ഷമതയും അഭിരുചികളും മനസ്സിലാക്കി വളരെ ശാസ്‌ത്രീയമായാണ്‌ പരിശീലന പദ്ധതി തയ്യാറാക്കുന്നത്‌. കമ്പനികള്‍ക്ക്‌ എത്തരത്തിലുള്ള ജീവനക്കാരാണ്‌ വേണ്ടതെന്നും അവര്‍ എന്തെല്ലാം വൈദഗ്‌ധ്യമാണ്‌ സ്വായത്തമാക്കേണ്ടതെന്നും പഠിച്ച ശേഷമാണ്‌ തോട്ട്‌സ്‌ അക്കാഡമി പരിശീലനം നല്‍കുന്നത്‌. ഇതിന്‌ വേണ്ടി ഏഴ്‌ `ഡി`കള്‍ തോട്ട്‌സ്‌ അക്കാദമി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. 1. ‘ഡാറ്റ’ 2. ‘ഡിഫൈന്‍’ 3. ‘ഡിസൈന്‍’ 4. ‘ഡെവലപ്പ്‌’ 5. ‘ഡെലിവര്‍’ 6. ‘ഡിപ്ലോയ്‌’ 7. ‘ഡിറ്റര്‍മൈന്‍’ എന്നിവയാണ്‌ തോട്ട്‌സ്‌ അക്കാദമിയുടെ 7D മോഡല്‍. ഇത്‌ പ്രകാരമാണ്‌ ഇവരുടെ ട്രയിനിംഗ്‌ പരിപാടി അസൂത്രണം ചെയ്യപ്പെടുന്നത്‌.

 

ട്രയിനിംഗ്‌ നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങളാണ്‌ ആദ്യത്തെ ഡി ആയ ഡാറ്റ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സ്ഥാപനത്തിന്റെ ചരിത്രവും സ്വഭാവവും പ്രവര്‍ത്തനശൈലിയും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന രീതിയും ജീവനക്കാരുടെ വിവരങ്ങളുമെല്ലാം ഡാറ്റയില്‍ ഉള്‍പ്പെടും. ഇന്‍ഹൗസ്‌ സര്‍വ്വേയിലൂടെയും ജീവനക്കാരോട്‌ വ്യക്തിപരമായി ആശയവിനിമയം നടത്തിയും സ്ഥാപനത്തിന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചുമൊക്കെയാണ്‌ വിവരശേഖരണം നടത്തുന്നത്‌. ഡീഫൈന്‍ എന്ന ഡിയിലൂടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നു. ഈ ഘട്ടത്തിലാണ്‌ സ്ഥാപനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌, സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വെല്ലുവിളികള്‍ എന്തൊക്കെയാണ്‌ എന്നൊക്കെ കണ്ടെത്തുന്നത്‌. എന്ത്‌ തരം ചികില്‍സയാണ്‌ സ്ഥാപനത്തിന്‌ ആവശ്യം എന്ന്‌ തീരുമാനിക്കുന്നത്‌ മൂന്നാമത്തെ ഡി ആയ ഡിസൈനിലൂടെയാണ്‌. ജീവനക്കാര്‍ക്ക്‌ ട്രയിനിംഗ്‌ നല്‍കുകയാണോ വേണ്ടത്‌, സ്ഥാപനത്തിന്റെ പോളിസിയിലാണോ മാറ്റം വേണ്ടത്‌, പ്രോഡക്ടിലാണോ പ്രശ്‌നം എന്നൊക്കെ കണ്ടെത്തുന്നത്‌ ഈ ഘട്ടത്തിലാണ്‌. ഡിസൈനിലൂടെ കണ്ടെത്തുന്ന ചികില്‍സാമാര്‍ഗത്തെ പുതിയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ കൂടുതല്‍ ദൃഢപ്പെടുത്തുന്നത്‌ ഡെവലപ്പ്‌ എന്ന ഡി യിലൂടെയാണ്‌. പൂര്‍ണരൂപത്തിലെത്തിയ ആക്ഷന്‍പ്ലാന്‍ നടപ്പിലാക്കുന്ന ഘട്ടമാണ്‌ ഡെലിവര്‍. ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌ ഈ ഘട്ടത്തിലാണ്‌. നല്‍കിയ പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ അര്‍ഹമായ ഇടങ്ങളില്‍ വിന്യസിച്ച്‌ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നത്‌ ഡിപ്ലോയ്‌ എന്ന ഘട്ടത്തിലാണ്‌. അതുകഴിയുന്നതോടെ തോട്ടസ്‌ അക്കാദമിയുടെ ചുമതല അവസാനിക്കുന്നില്ല എന്നതാണ്‌ സെവന്‍ ഡി മോഡലിന്റെ സവിശേഷത. ഡിറ്റര്‍മൈന്‍ എന്ന ഘട്ടത്തില്‍ നടപ്പിലാക്കിയ ആക്ഷന്‍ പ്ലാനിന്റെ റിസള്‍ട്ട്‌ പരിശോധിക്കുന്നു. റിസള്‍ട്ട്‌ കൂടുതല്‍ നന്നാക്കുന്നതിനും വീണ്ടും താഴേയ്‌ക്ക്‌ പോകാതിരിക്കാനുമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഈ ഘട്ടത്തില്‍ തീരുമാനിക്കുന്നു. ഇതിന്‌ ശേഷം നടക്കുന്ന തുടര്‍പരിശോധനകള്‍ ഗുണഭോക്താക്കളായ സ്ഥാപനങ്ങളുടെ നിലവാരം ഓരോ തവണയും കൂടുതല്‍ ഉയര്‍ത്താന്‍ സഹായിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബെല്‍ബിന്‍, ഫെയ്‌സ്‌ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്‌ തോട്ട്‌സ്‌ അക്കാദമി നൈപുണ്യ പരിശീലനം നല്‍കുന്നത്‌. ഫാക്ട്‌, ആക്ഷന്‍, കണ്‍സപ്‌റ്റ്‌, ഇമോഷന്‍ എന്നിങ്ങനെ വ്യക്തികളുടെ നാല്‌ അടിസ്ഥാനഗുണങ്ങളാണ്‌ ഫെയ്‌സ്‌ എന്ന ചുരുക്കപ്പേരില്‍ അറിയുന്നത്‌. എല്ലാ വ്യക്തികളും ഇതില്‍ ഏതെങ്കിലും ഒരു ഗുണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും. അന്താരാഷ്ട്രനിലവാരത്തില്‍ സമര്‍പ്പണബോധത്തോടെയുള്ള ഈ പ്രവര്‍ത്തനങ്ങളാണ്‌ 7D മോഡലിനെ ഒരു വിജയമന്ത്രമാക്കിമാറ്റുന്നത്‌.